പ്രതീകാത്മക ചിത്രം

ന്യൂഡ‍ൽഹി: 2022-23-ൽ സാമ്പത്തിക വർഷത്തിൽ ഇലക്ടറൽ ബോണ്ടുകൾവഴി ബി.ജെ.പിക്ക് ലഭിച്ചത് 1,300 കോടി രൂപയെന്ന് റിപ്പോർട്ട്. ഇക്കാലയളവിൽ കോൺ​ഗ്രസിന് ലഭിച്ചതിനേക്കാൾ ഏഴിരട്ടി തുകയാണ് ബി.ജെ.പിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ബി.ജെ.പിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2022-23 വർഷത്തിൽ ബി.ജെ.പിക്ക് ലഭിച്ച തുകയുടെ 61 ശതമാനവും ഇലക്ടറൽ ബോണ്ടുകൾ വഴിയാണ്. ഇതേകാലയളവിൽ പാർട്ടിക്ക് മൊത്തം 2120 കോടി രൂപ സംഭാവനയായി ലഭിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 1775 കോടി രൂപയായിരുന്നു. 2021-22 വർഷത്തിൽ 1917 കോടിയായിരുന്ന പാർട്ടിയുടെ മൊത്തം വരുമാനം 2022-23ൽ 2360.8 കോടി രൂപയായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.

പലിശയിനത്തിൽ കഴിഞ്ഞ വർഷം ബി.ജെ.പി 237 കോടി രൂപ സമ്പാദിച്ചു. 2021-22ൽ ഇത് 135 കോടിയായിരുന്നു. തിരഞ്ഞെടുപ്പിനും പൊതുപ്രചാരണങ്ങൾക്കുമായി വിമാനങ്ങളുടേയും ഹെലികോപ്റ്ററുകളുടേയും സേവനത്തിനായി 78.2 കോടി രൂപ പാർട്ടി കഴിഞ്ഞ വർഷം ചെലവഴിച്ചു. സ്ഥാനാർഥികൾക്ക് 76.5 കോടി രൂപ സാമ്പത്തിക സഹായമായി നൽകിയതായും റിപ്പോർട്ടിലുണ്ട്.

അതേസമയം, 2021-22 വർഷത്തിൽ ഇലക്ടറൽ ബോണ്ടുകൾ വഴി 236 കോടി രൂപ ലഭിച്ച കോൺ​ഗ്രസിന് കഴിഞ്ഞ വർഷം ലഭിച്ചത് 171 കോടി രൂപയായിരുന്നു. 2022-23 വർഷത്തിൽ ടി.ഡി.പിക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിച്ച തുകയിൽ പത്തിരട്ടി വർധനയാണ് രേഖപ്പെടുത്തിയത്. 34 കോടി രൂപയാണ് ഇതുവഴി പാർട്ടിയിലേക്കെത്തിയത്. സമാജ്വാദി പാർട്ടിക്ക് 2021-22 സാമ്പത്തിക വർഷത്തിൽ ഇലക്ടറൽ ബോണ്ടുകൾ വഴി 3.2 കോടി രൂപ ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ വർഷം ഇതുവഴി സമ്പാദ്യമൊന്നുമില്ല.