മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും
ന്യൂഡൽഹി∙ കേന്ദ്രസർക്കാരിനെതിരായ ഡൽഹിയിലെ സമരമുഖത്തും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ഡൽഹിയിലുള്ള ഗവർണർ കേരളം നടത്തുന്ന സമരം കാണാൻ വന്നാലും റോഡിൽ കസേരയിട്ട് ഇരിക്കുകയേയുള്ളൂവെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
‘‘കേരള ഗവർണർക്ക് കേരളത്തിൽ ചെലവഴിക്കാൻ സമയമില്ല. മിക്കപ്പോഴും അദ്ദേഹം പുറത്താണ്. ഇനിയിപ്പോൾ കേരളത്തിൽ വന്നാലും, നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം പൂർണമായി വായിക്കാൻ പോലും സമയമില്ല. ഇന്നും അദ്ദേഹം ഡൽഹിയിലുണ്ട്. കേരളത്തിന്റെ സമരം കാണാൻ വന്നതാണോ അദ്ദേഹമെന്ന് ചിലർ ചോദിച്ചു. ഇനി വന്നാലും അദ്ദേഹം റോഡിൽ കസേരയിട്ട് ഇരിക്കുകയേയുള്ളൂ.’’ – മുഖ്യമന്ത്രി പറഞ്ഞു.
‘ഫെഡറലിസം സംരക്ഷിക്കണ’മെന്ന മുദ്രാവാക്യവുമായാണ് ജന്തർ മന്തറിൽ കേരളത്തിന്റെ പ്രതിഷേധ സമരം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരള ഹൗസിൽനിന്ന് പ്രകടനമായാണ് ജന്തർ മന്തറിലെ വേദിയിലെത്തിയത്. പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു പുറമേ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, മുൻ സെക്രട്ടറി പ്രകാശ് കാരാട്ട്, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡിഎംകെ മന്ത്രി പഴനിവേൽ ത്യാഗരാജ്, ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങിയവരും സമരത്തിന് പിന്തുണയുമായെത്തി.
