മുഹമ്മദ് ബിൻ സൽമാൻ. ചിത്രം. കടപ്പാട്: സൗദി ഗസറ്റ്.
റിയാദ്∙ 1967ലെ അതിർത്തി കരാർ പ്രകാരമുള്ള സ്വതന്ത്ര പലസ്തീനെ അംഗീകരിക്കാൻ തയാറായില്ലെങ്കിൽ ഇസ്രയേലുമായി യാതൊരു തയതന്ത്ര ബന്ധവുമുണ്ടാകില്ലെന്ന് സൗദി അറേബ്യ. ഗാസയില്‍ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും കിഴക്കൻ ജെറുസലം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇസ്രയേൽ – സൗദി നയതന്ത്രം സാധാരണ നിലയിലേക്ക് മാറുന്നുവെന്ന യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബിയുടെ പ്രതികരണത്തിനു മറുപടിയായാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തേ, ഹമാസ് – ഇസ്രയേൽ യുദ്ധം രൂക്ഷമായതോടെയാണ് സൗദി അറേബ്യ – ഇസ്രയേൽ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണത്. ഒക്ടോബര്‍ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ഗാസയിൽ നടത്തിയ തിരിച്ചടിയിൽ നാലു മാസത്തിനിടെ 27,000ത്തിലേറെ പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. മേഖലയിൽനിന്ന് പിന്മാറാൻ സൈന്യം തയാറായിട്ടില്ല. ഇതിനിടെയാണ് കടുത്ത നിലപാടുമായി സൗദി രംഗത്തുവന്നത്.
