പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ സംസാരിക്കുന്നു (PTI Photo)
ന്യൂഡൽഹി ∙ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചും ലോക്സഭാംഗത്തോട് ക്ഷോഭിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം. പ്രതിപക്ഷം കുറെയേറെ കാലത്തേക്ക് പ്രതിപക്ഷത്തുതന്നെ തുടരുമെന്നു പറഞ്ഞ മോദി അവർക്ക് മത്സരിക്കാനുള്ള മനസ്സു പോലും നഷ്ടപ്പെട്ടെന്നും പരിഹസിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു കഴിഞ്ഞ ആഴ്ച നടത്തിയ നന്ദി പ്രമേയത്തിനുള്ള മറുപടി പ്രസംഗത്തിലാണ് മോദിയുടെ പരാമർശം.
‘‘ദീർഘകാലം പ്രതിപക്ഷത്തു തന്നെ തുടരാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. പതിറ്റാണ്ടുകളോളം നിങ്ങളെങ്ങനെ ഭരണപക്ഷത്തിരുന്നോ അതുപോലെ നിങ്ങൾ പ്രതിപക്ഷത്തും ഇരിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് കരുതുന്നു. പ്രതിപക്ഷത്തിന്റെ ആഗ്രഹം സാധിക്കാൻ ജനം ആശീർവദിക്കും. പ്രതിപക്ഷത്തുള്ള പലർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധൈര്യം പോലും നഷ്ടപ്പെട്ടതായാണ് തോന്നുന്നത്.
കഴിഞ്ഞ വട്ടം തന്നെ പലരും സീറ്റുകൾ മാറിയിരുന്നു. ഇത്തവണയും പലരും സീറ്റുകൾ മാറാനും രാജ്യസഭാംഗങ്ങൾ ആകാനും ശ്രമിക്കുകയാണെന്നാണ് കേട്ടത്. അവർ നിലവിലെ സ്ഥിതിഗതികൾ മനസ്സിലാക്കി അവരുടേതായ പാത തിരഞ്ഞെടുക്കുകയാണ്. ഇത്തവണ പ്രതിപക്ഷത്തിരിക്കുന്ന പലരും അടുത്ത തവണ സന്ദർശ ഗ്യാലറിയിലായിരിക്കും. രാജ്യത്തിന് ഒരു നല്ല പ്രതിപക്ഷം വേണമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. എന്നാൽ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു.’’– മോദി പറഞ്ഞു.
രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിൽ ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്തിയില്ലെന്ന തൃണമൂൽ കോൺഗ്രസ് അംഗം സൗഗത റോയിയുടെ പരാമർശത്തിൽ മോദി ക്ഷുഭിതനായി. കർഷകർക്കും സ്ത്രീകൾക്കും യുവാക്കൾക്കുമിടയിൽ ന്യൂനപക്ഷങ്ങളില്ലേയെന്ന് മോദി ചോദിച്ചു. ‘‘മത്സ്യത്തൊഴിലാളികൾ ഒരുപക്ഷേ നിങ്ങളുടെ സ്ഥലത്തെ ന്യൂനപക്ഷത്തിൽ നിന്നുള്ളവരല്ലായിരിക്കാം, ചിലപ്പോൾ കർഷകരും സ്ത്രീകളും നിങ്ങളുടെ സ്ഥലത്ത് ന്യൂനപക്ഷത്തിൽ ഉൾപ്പെടില്ലായിരിക്കാം, നിങ്ങൾക്ക് എന്താണ് പറ്റിയത്? എത്രകാലം നിങ്ങൾ വിഭജനത്തെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും? എത്രകാലത്തോളം നിങ്ങൾ ഇങ്ങനെ സമൂഹത്തെ വിഭജിക്കും?’’– മോദി ചോദിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും കുടുംബാധിപത്യ പ്രവണതയ്ക്കെതിരെയും മോദി വിമർശനം തൊടുത്തു. ‘‘ഒരു വസ്തു തന്നെ വീണ്ടും വീണ്ടും പുറത്തിറക്കുക വഴി, കോൺഗ്രസിന്റെ കട പൂട്ടാറായി. ഒരു കുടുംബം മാത്രം പാർട്ടി നടത്തുന്നതും തീരുമാനമെടുക്കുന്നതുമാണ് കുടുംബാധിപത്യം. രാജ്നാഥ് സിങ്ങും അമിത് ഷായും അങ്ങനെയുള്ള കുടുംബാധിപത്യത്തിന്റെ ഭാഗമല്ല.’’– മോദി പറഞ്ഞു.
5 വർഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ‘‘10 വർഷത്തെ ഞങ്ങളുടെ ഭരണം പരിശോധിച്ചു നോക്കുക. ഇന്ന് ഇന്ത്യ അതിവേഗത്തിൽ വളരുകയും ശക്തമായ സാമ്പത്തിക നില കൈവരിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടു തന്നെ മൂന്നാം സർക്കാരിൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരുമെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. ഇത് മോദിയുടെ ഗ്യാരന്റിയാണ്. ഞങ്ങൾ ദരിദ്രർക്കായി നാലു കോടിയോളം വീടുകളാണ് നിർമിച്ചു നൽകിയത്. നഗരങ്ങളിലെ ദരിദ്രർക്കായി 80 ലക്ഷം വീടുകൾ നിർമിച്ചു. കോൺഗ്രസിനാണെങ്കിൽ ഇതൊക്കെ ചെയ്യാൻ നൂറു വർഷമെങ്കിലും എടുക്കും. അപ്പോഴേക്കും അഞ്ചു തലമുറ കഴിഞ്ഞിരിക്കും.’’– മോദി പരിഹസിച്ചു.
ഞങ്ങളുടെ സർക്കാർ മൂന്നാമതും അധികാരത്തിലേറാനുള്ള സമയം വിദൂരമല്ല. 100–125 ദിവസം മാത്രമേ അതിനായി ബാക്കിയുള്ളൂ. ഞാൻ അക്കങ്ങളിലേക്കൊന്നും പോകുന്നില്ല, എന്നാൽ എനിക്ക് രാജ്യത്തിന്റെ മനഃസ്ഥിതി അറിയാം. എൻഡിഎയ്ക്ക് 400ൽ അധികം സീറ്റുകളും ബിജെപിക്കു മാത്രം 370 സീറ്റുകളും ലഭിക്കും. മൂന്നാം ടേം വലിയ തീരുമാനങ്ങളുടേത് ആയിരിക്കും’’– മോദി വിശദീകരിച്ചു.
