പ്രതീകാത്മക ചിത്രം | PTI

  • മൂന്നൂവര്‍ഷം മുന്‍പാണ് കൈരാന സ്വദേശിയുമായി ഷൈബയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍, ഈ വിവാഹം നടന്നില്ല. തുടര്‍ന്ന് 2023 നവംബറിലാണ് സുല്‍ത്താനും ഷൈബയും വിവാഹിതരായത്.

ലഖ്‌നൗ: നവവധുവിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷംലി ഖൈല്‍ സ്വദേശിയായ മുഹമ്മദ് സുല്‍ത്താനെ(25)യാണ് ഭാര്യ ഷൈബയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

രണ്ടുമാസം മുമ്പാണ് മുഹമ്മദ് സുല്‍ത്താനും ഷൈബയും വിവാഹിതരായത്. എന്നാല്‍, സുല്‍ത്താനെ വിവാഹംകഴിച്ച ശേഷവും നേരത്തെ വിവാഹം നിശ്ചയിച്ചിരുന്ന യുവാവിനെ ഷൈബ നിരന്തരം പുകഴ്ത്തിയിരുന്നു. സംഭവദിവസവും ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് മുന്‍പ് വിവാഹം നിശ്ചയിച്ചയാളെക്കുറിച്ച് ഷൈബ പുകഴ്ത്തിപറഞ്ഞു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

വെള്ളിയാഴ്ച വൈകിട്ട് കന്ധല-കൈരാന റോഡില്‍വെച്ചാണ് കൊലപാതകം നടന്നത്. സുല്‍ത്താനും ഷൈബയും മാതാപിതാക്കളുടെ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഷൈബയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പ്രതി, പിന്നീട് സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് മൃതദേഹം വികൃതമാക്കി. വീട്ടിലേക്ക് മടങ്ങുമ്പോള്‍ തന്നെയും ഭാര്യയും അജ്ഞാതസംഘം ആക്രമിച്ചെന്നും ഭാര്യയെ കൊലപ്പെടുത്തിയെന്നുമായിരുന്നു ഇയാളുടെ ആദ്യമൊഴി. എന്നാല്‍, പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.

ആദ്യവിവാഹബന്ധം വേര്‍പ്പെടുത്തിയ സുല്‍ത്താന്റെ രണ്ടാംവിവാഹമാണിത്. സുല്‍ത്താനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് കൈരാനയില്‍നിന്നുള്ള മറ്റൊരു യുവാവുമായി ഷൈബയുടെ വിവാഹം നിശ്ചയിച്ചിരുന്നു. മൂന്നൂവര്‍ഷം മുന്‍പാണ് കൈരാന സ്വദേശിയുമായി ഷൈബയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍, ഈ വിവാഹം നടന്നില്ല. തുടര്‍ന്ന് 2023 നവംബറിലാണ് സുല്‍ത്താനും ഷൈബയും വിവാഹിതരായത്. എന്നാല്‍, സുല്‍ത്താനുമായുള്ള വിവാഹബന്ധത്തില്‍ തനിക്ക് പശ്ചാത്താപമുണ്ടെന്ന് ഷൈബ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. മാത്രമല്ല, നേരത്തെ വിവാഹം ഉറപ്പിച്ചിരുന്ന കൈരാന സ്വദേശിയെ പുകഴ്ത്തുന്നതും പതിവായിരുന്നു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് ഭാഷ്യം.