വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജസ്പ്രീത് ബുമ്ര Photo: FB@IndianCricketTeam.
വിശാഖപട്ടണം∙ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 143 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഇംഗ്ലണ്ട് 253 റൺസിനു പുറത്തായി. ആറു വിക്കറ്റ് വീഴ്ത്തിയ പേസർ ജസ്പ്രീത് ബുമ്രയാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തുവിട്ടത്. 15.5 ഓവറുകൾ പന്തെറിഞ്ഞ ബുമ്ര 45 റൺസ് മാത്രം വഴങ്ങിയാണ് ആറു വിക്കറ്റിലെത്തിയത്. അഞ്ച് മെയ്ഡൻ ഓവറുകൾ ബുമ്ര എറിഞ്ഞു.
ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും അവസരം ഉപയോഗിക്കാൻ ഇംഗ്ലണ്ട് ബാറ്റർമാർക്കു സാധിച്ചില്ല. 78 പന്തിൽ 76 റൺസെടുത്ത സാക്ക് ക്രൗലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. സ്കോർ 59 ൽ നിൽക്കെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീണത്. 21 റൺസെടുത്ത ബെൻ ഡക്കറ്റ് കുൽദീപ് യാദവിന്റെ പന്തിൽ രജത് പട്ടീദാർ ക്യാച്ചെടുത്തു പുറത്തായി.
തീപ്പൊരി ബോളിങ്ങുമായി ജസ്പ്രീത് ബുമ്രയെത്തിയതോടെ ഇംഗ്ലണ്ട് മധ്യനിര തകർന്നു തുടങ്ങി. ഒലി പോപ്പ് (55 പന്തിൽ 23), ജോ റൂട്ട് (അഞ്ച്), ജോണി ബെയർസ്റ്റോ (39 പന്തിൽ 25), ബെൻ സ്റ്റോക്സ് (54 പന്തിൽ 47) ടോം ഹാർട്‍ലി (24 പന്തിൽ 21), ജെയിംസ് ആൻഡേഴ്സൻ (19 പന്തിൽ ആറ്) എന്നിവരെയാണ് ബുമ്ര വീഴ്ത്തിയത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ പ്രതിരോധമാണ് സ്കോർ 200 കടത്തിയത്.
ജയ്സ്വാളിന്റെ ഡബിൾ സെഞ്ചറി, ഇന്ത്യ 396ന് പുറത്ത്
ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സിൽ 396 റൺസെടുത്ത് ഇന്ത്യ. ജയ്സ്വാളിന്റെ വീരോചിത പ്രകടനം ഒഴിച്ചു നിർത്തിയാൽ രണ്ടാം ദിവസം ആദ്യ സെഷനിൽ 60 റൺസ് മാത്രമാണ് ഇന്ത്യ കൂട്ടിച്ചേർത്തത്. വാലറ്റം വലിയ പോരാട്ടമില്ലാതെ കീഴടങ്ങുകയായിരുന്നു. 277 പന്തുകളില്‍നിന്നാണ് യശസ്വി ഡബിൾ സെഞ്ചറി തികച്ചത്. 290 പന്തുകളിൽനിന്ന് 209 റൺസെടുത്ത് താരം പുറത്തായി.
ജയ്സ്വാളിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ വിരാട് കോലി, മയാങ്ക് അഗർവാൾ, രോഹിത് ശർമ എന്നിവർക്കു ശേഷം ഡബിൾ സെഞ്ചറി തികയ്ക്കുന്ന നാലാമത്തെ താരമാണു യശസ്വി. 191 റൺസിൽനിന്ന് ഒരു സിക്സും ഫോറും പായിച്ചാണ് രണ്ടാം ടെസ്റ്റിൽ താരം ഡബിൾ സെഞ്ചറി നേടിയത്. 22 വയസ്സുകാരനായ താരം നേരത്തേ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി കപ്പ് എന്നിവയിലും ഡബിൾ സെഞ്ചറി അടിച്ചിട്ടുണ്ട്.

ഡബിൾ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളിന്റെ ആഹ്ലാദം. Photo: FB@IndianCricketTeam.
ആറു വിക്കറ്റ് നഷ്ടത്തിൽ 336 റൺസെന്ന നിലയിലാണ് രണ്ടാം ദിവസം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. എന്നാൽ അധികം വൈകാതെ ആർ. അശ്വിനെ നഷ്ടമായി. 37 പന്തുകളിൽ 20 റൺസെടുത്ത താരത്തെ ജെയിംസ് ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഡബിൾ സെഞ്ചറി നേടിയതിനു പിന്നാലെ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ ജയ്സ്വാളും മടങ്ങി. ജെയിംസ് ആൻഡേഴ്സന്റെ പന്തിൽ ബൗണ്ടറിക്കു ശ്രമിച്ച ജയ്സ്വാളിനെ ജോണി ബെയർസ്റ്റോ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ജസ്പ്രീത് ബുമ്ര (ഒൻപതു പന്തിൽ ആറ്), മുകേഷ് കുമാർ (പൂജ്യം) എന്നിവർക്കും തിളങ്ങാനായില്ല. 42 പന്തിൽ എട്ടു റൺസുമായി കുൽദീപ് യാദവ് പുറത്താകാതെനിന്നു. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സൻ, ശുഐബ് ബഷീർ, റെഹാൻ അഹമ്മദ് എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.
രഞ്ജി ട്രോഫി മത്സരങ്ങൾക്കു സമാനമായ ഫ്ലാറ്റ് ട്രാക്ക് പിച്ചായിരുന്നു വിശാഖപട്ടണത്തിലേത്. ഒന്നാം ഇന്നിങ്സിൽ ശരാശരി 478 റൺസ് ചരിത്രമുള്ള പിച്ചിൽ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നിസ്സംശയം ബാറ്റിങ് തിരഞ്ഞെടുത്തു. പിച്ചിൽ കാര്യമായ സ്വിങ്ങോ ടേണോ ഇല്ലാതിരുന്നിട്ടും കരുതലോടെയാണ് ഇന്ത്യൻ ഓപ്പണർമാർ തുടങ്ങിയത്. സ്കോർ 40ൽ നിൽക്കെ, ഇംഗ്ലണ്ടിന്റെ അരങ്ങേറ്റ താരം ശുഐബ് ബഷീറിന്റെ ലെഗ് സ്റ്റംപിനു പുറത്തേക്കു തിരിഞ്ഞ പന്തിൽ ഗ്ലാൻസിനു ശ്രമിച്ച രോഹിത്താണ് (14) ആദ്യം വിക്കറ്റ് വലിച്ചെറിഞ്ഞത്.
പിന്നാലെയെത്തിയ ശുഭ്മൻ ഗില്ലിനു നല്ല തുടക്കം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല. പേസർ ജയിംസ് ആൻഡേഴ്സന്റെ ഓഫ് സ്റ്റംപിനു പുറത്തുപോയ പന്തിലേക്ക് ബാറ്റു വച്ച ഗിൽ (34) വിക്കറ്റ് കീപ്പർ ബെൻ ഫോക്സിനു ക്യാച്ച് നൽകി മടങ്ങി. 7 ഇന്നിങ്സിനിടെ ഇത് അഞ്ചാം തവണയാണ് ഗില്ലിനെ ആൻഡേഴ്സൻ പുറത്താക്കുന്നത്. നാലാമനായെത്തിയ ശ്രേയസ് അയ്യരും (27) അരങ്ങേറ്റക്കാരൻ രജത് പാട്ടിദാറും (32) അക്ഷർ പട്ടേൽ (27) കെ.എസ്.ഭരത് (17) എന്നിവരും നന്നായി തുടങ്ങി അനാവശ്യ ഷോട്ടിലൂടെ വിക്കറ്റ് നഷ്ടപ്പെടുത്തി.
