കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. (Sean Kilpatrick/The Canadian Press via AP, File)
ഒട്ടാവ (കാനഡ) ∙ നയതന്ത്ര ബന്ധത്തിലുണ്ടായ വിള്ളലുകളിൽ പരിഹാരമാവുന്നതിനു മുന്‍പ് ഇന്ത്യയ്ക്കുനേരെ പുതിയ നീക്കവുമായി കാനഡ. പൊതുതിരഞ്ഞെടുപ്പിൽ ഇടപെടാൻ സാധ്യതയുള്ള ‘വിദേശ ഭീഷണി’യായി ഇന്ത്യയെ പട്ടികയിൽ ഉൾപ്പെടുത്തി. കാനഡയുടെ രഹസ്യാന്വേഷണ വിഭാഗമാണ് ഇന്ത്യയെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇന്റലിജൻസ് റിപ്പോർട്ടിനുമേൽ അന്വേഷണം നടത്താൻ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉത്തരവിട്ടു. പുതിയ ആരോപണത്തിൽ ഇന്ത്യൻ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തേ, ചൈനയെയും റഷ്യയെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ആദ്യമായാണ് ഇന്ത്യയുടെ പേര് ഉയർന്നുവരുന്നത്. കഴിഞ്ഞ വർഷം കനേഡിയൻ പൗരനും ഖലിസ്ഥാൻ വാദിയുമായ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇത് നിഷേധിച്ച് ഇന്ത്യ രംഗത്തെത്തുകയും പിന്നീട് നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടാവുകയും ചെയ്തു.
