സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ നിന്ന്.
കൽപറ്റ ∙ വയനാട് വൈത്തിരിയില്‍ ആള്‍ക്കൂട്ടത്തില്‍വച്ച് കീഴുദ്യോഗസ്ഥനെ മര്‍ദിച്ച പൊലീസ് ഇന്‍സ്‌പെക്ടർ സ്ഥലംമാറ്റം. വൈത്തിരി എസ്എച്ച്ഒ ബോബി വര്‍ഗീസിനെയാണു തൃശൂര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്കു മാറ്റിയത്. ജനുവരി 19ന് ബോബി കീഴുദ്യോഗസ്ഥനെ തല്ലിയതു വിവാദമായിരുന്നു.
ഭരണപരമായ സൗകര്യവും പൊതുജന താൽപര്യവും മുൻനിർത്തി എന്ന് സൂചിപ്പിച്ച് പുറത്തിറക്കിയ ഉത്തരവിലാണു സ്ഥലമാറ്റം. വൈത്തിരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ റഫീഖിനെയാണു പൊതുജനമധ്യത്തിൽ അവഹേളിച്ചതും മർദിച്ചതും. ഒരാൾ പെൺകുട്ടിയോടു മോശമായി പെരുമാറിയെന്ന വിവരം കിട്ടി സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ആൾക്കൂട്ടവുമായി ഏറെനേരം തർക്കമുണ്ടായിട്ടും, യൂണിഫോമിൽ അല്ലാതിരുന്ന സിവിൽ പൊലീസ് ഓഫിസർ ജീപ്പിൽനിന്ന് ഇറങ്ങാത്തത് ഇൻസ്പെക്ടറെ ക്ഷുഭിതനാക്കി.
പൊലീസുകാരനോടു വാഹനത്തിൽനിന്ന് ഇറങ്ങിപ്പോവാൻ പറയുന്നതിനിടെ ഇൻസ്‌പെക്ടർ കയ്യിൽ തല്ലുന്നതിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇൻസ്പെക്ടറുടെ ഭാഗത്തു വീഴ്ചയുണ്ടായതായി രഹസ്യാന്വേഷണ വിഭാഗം ജില്ലാ പൊലീസ് മേധാവിക്കു റിപ്പോർട്ട് നൽകി.
