ഇമ്രാൻ ഖാൻ. (REUTERS/Saiyna Bashir/File Photo)

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പത്തു വർഷത്തെ തടവിനു ശിക്ഷിച്ച് പാക്ക് കോടതി. ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിലാണ് വിധി. അടുത്ത മാസം എട്ടിന് പാക്കിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) അധ്യക്ഷൻ കൂടിയായ ഇമ്രാനെ തടവുശിക്ഷയ്ക്ക് വിധിച്ചത്. മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കും പത്തു വർഷം തടവുശിക്ഷ വിധിച്ചു.

വാഷിങ്ടനിലെ പാക്ക് എംബസിക്ക് അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങൾ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ വെളിപ്പെടുത്തിയെന്നതാണ് കേസ്. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) സമർപ്പിച്ച കുറ്റപത്രത്തിൽ ഇമ്രാന്റെയും ഖുറേഷിയുടെയും പ്രസംഗത്തിന്റെ പൂർണവിവരമുണ്ട്. കഴിഞ്ഞ ർഷം ഓഗസ്റ്റിലാണ് ഈ കേസിൽ ഇമ്രാൻ (71) ഖുറേഷി (67) എന്നിവർ അറസ്റ്റിലായത്. ജയിലിൽവച്ചാണ് വിചാരണ പൂർത്തിയായത്.

മുൻ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാൻ ഖാൻ, തോഷഖാന അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവിലാണ്. പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് 5 വർഷത്തേക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നു. ഈ ശിക്ഷ ഇസ്‍ലാമാബാദ് ഹൈക്കോടതി സസ്പെൻഡ് ചെയ്തെങ്കിലും മറ്റു കേസുകളുടെ പേരിൽ അദ്ദേഹത്തെ ജയിലിൽ നിന്ന് വിട്ടയച്ചിട്ടില്ല.