മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ സുരക്ഷ സിആർപിഎഫിന് കൈമാറിയെന്നാണു പറയുന്നത്. അത് വളരെ വിചിത്രമായ കാര്യമാണ്. സ്റ്റേറ്റിന്റെ തലവനെന്ന നിലയിൽ ഏറ്റവും കൂടുതൽ സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണു ഗവർണർ ഇരിക്കുന്നത്. ആ സുരക്ഷ വേണ്ടെന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ

അധികാര സ്ഥാനത്തിരിക്കുന്നവർക്കു നേരെ വ്യത്യസ്ഥമായരീതിയിലുള്ള പ്രതിഷേധസ്വരങ്ങൾ ഉയർന്നേക്കാം. ആ പ്രതിഷേധസ്വരങ്ങൾ, പ്രകടനങ്ങൾ നടക്കുമ്പോൾ അതിനോട് അധികാരസ്ഥാനത്ത് ഇരിക്കുന്നവർ സ്വീകരിക്കേണ്ട നിലപാടെന്താണ്.‍ പ്രതിഷേധക്കാർക്കു നേരെ പൊലീസ് എന്ത് നടപടി എടുക്കുന്നു എന്ന് നോക്കാൻ വേണ്ടി അവിടെയിറങ്ങുന്ന അധികാരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. അത് സാധാരണ സെക്യൂരിറ്റി നിലപാടുകൾക്കു വിരുദ്ധമായ കാര്യമാണ്, ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. അത് സാധാരണ പൊലീസ് ചെയ്യേണ്ട ഡ്യൂട്ടിയാണ്. അത് പൊലീസ് നിർവഹിക്കും. നിയമനടപടികൾ ഞാൻ പറയുന്നത് പോലെ സ്വീകരിക്കണം, ഏതെങ്കിലും ഒരാൾ സംഭവസ്ഥലത്ത് ഇറങ്ങിനിന്ന് ആ എഫ്ഐആറിന് വേണ്ടി സമരം നടത്തുന്ന സ്ഥിതി നമ്മൾ കണ്ടിട്ടുണ്ടോ?

പൊലീസ് കൂടെ വരണ്ടെന്ന് കോഴിക്കോട് ഗവർണർ പറഞ്ഞു. അങ്ങനെ ഏതെങ്കിലും ഗവർണർ നേരത്തെ പറഞ്ഞിട്ടുണ്ടോ. ഇപ്പോൾ അദ്ദേഹം ആവശ്യപ്പെട്ടിട്ടാണോ അതോ കേന്ദ്ര സർക്കാർ പ്രത്യേകമായി നിലപാട് എടുത്തതാണോയെന്ന് അറിയില്ല. സുരക്ഷ സിആർപിഎഫിന് കൈമാറിയെന്നാണു പറയുന്നത്. അത് വളരെ വിചിത്രമായ കാര്യമാണ്. സ്റ്റേറ്റിന്റെ തലവനെന്ന നിലയിൽ ഏറ്റവും കൂടുതൽ സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണ് ഗവർണർ ഇരിക്കുന്നത്. ആ സുരക്ഷ വേണ്ടെന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത്. കേരളത്തിൽ ഇപ്പോൾ തന്നെ ചിലർക്ക് കേന്ദ്രസുരക്ഷയുണ്ട്. കൊടുങ്ങല്ലൂരിലെ സുന്ദരൻ ഗോവിന്ദൻ, ആലുവയിലെ സുജിത്ത്, ആലങ്ങാട്ടെ സുധി, ആലുവയിലെ രാമചന്ദ്രൻ, കൊടുങ്ങല്ലൂരിലെ സജീവൻ, ഇവരെല്ലാം ആർഎസ്എസ് പ്രവർത്തകരാണ്. ആ പട്ടികയിൽ ആരിഫ് മുഹമ്മദ് ഖാനും പെട്ടിരിക്കുന്നു.

കേന്ദ്രസർക്കാരിനെതിരെയും മുഖ്യമന്ത്രി രൂക്ഷവിമർശനം ഉയർത്തി. കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്നായിരുന്നു കുറ്റപ്പെടുത്തൽ. സാമ്പത്തിക പ്രതിസന്ധി കേരളത്തെ വരിഞ്ഞുമുറുകുകയാണ്. കേന്ദ്രനയങ്ങൾ നവകേരള സ‍ൃഷ്ടിക്ക് തടസം. വായ്പാ പരിധി വെട്ടിക്കുറച്ചു. കേരളം പടുത്തുയർത്തിയ ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കാരണമാക്കുകയാണ്. കേരളത്തെ ശ്വാസം മുട്ടിക്കുന്ന ഈ നിലപാടിനെതിരെ പ്രതിഷേധമുയർത്താതെ മറ്റു നിവൃത്തിയില്ലെന്ന നിലയാണ് വന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണു ഡൽഹിയിൽ സമരം നടത്താൻ നിർബന്ധിതമാക്കുന്നത്.

ജനാധിപത്യത്തെ അർത്ഥവത്താക്കുന്ന അനുഭവമായിരുന്നു നവകേരള സദസ്സെന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയ ജനാവലിയാണ് ഓരോ വേദിയിലും എത്തിയത്. ആകെ 138 വേദികൾ. മന്ത്രിസഭ സംസ്ഥാനത്താകെ സഞ്ചരിച്ചു ജനങ്ങളുമായി നേരിട്ട് സംവദിച്ചു. ഇത്രയേറെ ജനപങ്കാളിത്തമുള്ള മറ്റൊരു പരിപാടിയും സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ചൂണ്ടിക്കാണിക്കാനില്ല.

താലൂക്ക് തല അദാലത്തുകളിൽ ആരഭിച്ച് മേഖലാ തല യോഗങ്ങളും തീരദേശ വനസൗഹൃദ സദസുകളും അടക്കം വലിയൊരു പ്രക്രിയയുടെ തുടർച്ചയായാണു സംസ്ഥാന തല പര്യടനം നടന്നത്. നവകേരള സദസിൽ 604276 നിവേദനങ്ങൾ റജിസ്റ്റർ ചെയ്തു. നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയാണ്.