രവീന്ദ്ര ജഡേജയും കെ.എൽ. രാഹുലും ബാറ്റിങ്ങിനിടെ. Photo: FB@IndianCricketTeam

ഹൈദരാബാദ്∙ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 421 റൺസെന്ന നിലയിലാണ് ഇന്ത്യ. അർധ സെഞ്ചറിയുമായി രവീന്ദ്ര ജഡേജയും (155 പന്തിൽ 81), അക്ഷര്‍ പട്ടേലും (62 പന്തിൽ 35) പുറത്താകാതെ നിൽക്കുന്നു. ഇന്ത്യയ്ക്ക് നിലവിൽ 175 റൺസിന്റെ ലീഡുണ്ട്.

ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം കളി തുടങ്ങിയത്. തുടക്കത്തിൽ തന്നെ യശസ്വി ജയ്സ്വാളിനെ ഇന്ത്യയ്ക്കു നഷ്ടമായി. ജോ റൂട്ട് സ്വന്തം പന്തിൽ ക്യാച്ചെടുത്ത് ജയ്സ്വാളിനെ പുറത്താക്കുകയായിരുന്നു. 74 പന്തുകളിൽനിന്ന് 80 റൺസാണ് യ്സ്വാൾ നേടിയത്. 66 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ ടോം ഹാർട്‍ലിയുടെ പന്തിൽ ബെൻ ഡക്കറ്റ് ക്യാച്ചെടുത്തു പുറത്തായി. മധ്യനിരയിൽ കെ.എൽ. രാഹുലും ശ്രേയസ് അയ്യരും കൈകോർത്തതോടെ ഇന്ത്യൻ സ്കോർ 200 പിന്നിട്ടു. 223 ൽ നിൽക്കെയാണ് അയ്യരുടെ മടക്കം. 63 പന്തിൽ 35 റൺസെടുത്ത താരത്തെ പുറത്താക്കിയത് ഇംഗ്ലിഷ് സ്പിന്നർ റെഹാൻ അഹ്മദാണ്. മികച്ച രീതിയിൽ ബാറ്റു ചെയ്ത കെ.എൽ. രാഹുലിന് സെഞ്ചറിയിലെത്താൻ സാധിച്ചില്ല.
123 പന്തുകൾ നേരിട്ട രാഹുൽ 86 റൺസിൽ പുറത്തായി. ശ്രീകർ ഭരത് 81 പന്തിൽ 41 റണ്‍സെടുത്തു പ്രതിരോധിച്ചുനിന്നു. ജോ റൂട്ടിന്റെ പന്തിൽ താരം എൽബിഡബ്ല്യു ആകുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ആർ. അശ്വിൻ റൺഔട്ടായി. രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പത്തിനിടെ ടോം ഹാർട്‍ലിയും വിക്കറ്റ് കീപ്പര്‍ ബെൻ ഫോക്സും ചേർന്നു താരത്തെ പുറത്താക്കുകയായിരുന്നു. തുടർ‌ന്നാണ് രവീന്ദ്ര ജഡേജ– അക്ഷർ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് കരുത്തായി എത്തുന്നത്.

ഇംഗ്ലണ്ട് 246ന് പുറത്ത്, ബെൻ സ്റ്റോക്സിന് അർധ സെഞ്ചറി

ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 246 റൺസാണു നേടിയത്. അർധ സെഞ്ചറി നേടിയ ബെൻ സ്റ്റോക്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. 88 പന്തുകൾ നേരിട്ട ഇംഗ്ലിഷ് ക്യാപ്റ്റൻ 70 റൺസെടുത്തു പുറത്തായി. ജോണി ബെയര്‍സ്റ്റോ (58 പന്തിൽ 37), ബെൻ ഡക്കറ്റ് (39 പന്തിൽ 35) ജോ റൂട്ട് (60 പന്തിൽ 29), ടോം ഹാര്‍ട്‍ലി (24 പന്തിൽ 23) എന്നിവരാണ് ഇംഗ്ലണ്ട് നിരയിലെ മറ്റു പ്രധാന സ്കോറർമാർ.

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജയും ആർ. അശ്വിനും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. അക്ഷർ പട്ടേലും ജസ്പ്രീത് ബുമ്രയും രണ്ടു വിക്കറ്റുകളും നേടി. ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ സ്പിന്നർമാരുടെ ആധിപത്യമായിരുന്നു ഹൈദരാബാദില്‍. എട്ടു വിക്കറ്റുകളും സ്പിന്നർമാരാണു വീഴ്ത്തിയത്. സ്കോർ 55ല്‍ നിൽക്കെ ബെൻ ഡക്കറ്റിനെ ആര്‍. അശ്വിൻ എൽബിഡബ്ല്യു ആക്കി. തൊട്ടുപിന്നാലെയെത്തിയ ഒലി പോപ്പിന് നിലയുറപ്പിക്കാനായില്ല. രവീന്ദ്ര ജഡേജയുടെ പന്തിൽ ക്യാപ്റ്റന്‍ രോഹിത് ശർമ ക്യാച്ചെടുത്താണു താരം പുറത്തായത്. 16–ാം ഓവറിൽ ക്രൗലിയെ മുഹമ്മദ് സിറാജിന്റെ കൈകളിലെത്തിച്ച് അശ്വിൻ രണ്ടാം വിക്കറ്റു സ്വന്തമാക്കി.

റൂട്ടും ജോണി ബെയർസ്റ്റോയും പൊരുതി നോക്കിയെങ്കിലും പ്രതിരോധം അധികനേരം നീണ്ടില്ല. സ്കോർ 121 ൽ നിൽക്കെ ബെയർസ്റ്റോയെ അക്ഷർ പട്ടേൽ ബോൾഡാക്കി. തൊട്ടുപിന്നാലെ രവീന്ദ്ര ജഡേജയുടെ പന്തിൽ റൂട്ടും മടങ്ങി. ബെന്‍ ഫോക്സ് (നാല്), റെഹാൻ അഹമ്മദ് (13) എന്നിവർ കാര്യമായ പ്രതിരോധമില്ലാതെ കീഴടങ്ങി. ബെൻ സ്റ്റോക്സ് ഒരു ഭാഗത്ത് നിലയുറപ്പിച്ചതോടെയാണ് ഇംഗ്ലണ്ട് സ്കോറിങ്ങിന് വേഗം കൂടിയത്. മൂന്ന് സിക്സുകളും ആറു ഫോറുകളും താരം ബൗണ്ടറി കടത്തി. ടോം ഹാർട്‍ലിയെ രവീന്ദ്ര ജഡേജയും മാർക് വുഡിനെ ആർ. അശ്വിനും ബോൾഡാക്കി. പേസർ ജസ്പ്രീത് ബുമ്രയുടെ പന്തിലാണ് സ്റ്റോക്സിന്റെ മടക്കം.