വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു.

കൊച്ചി∙ കപ്പല്‍ വ്യവസായരംഗത്ത് കൊച്ചിയുടെ സാന്നിധ്യം അടിവരയിട്ട് ഉറപ്പിക്കുന്ന രണ്ടു ഷിപ്പിങ് പദ്ധതികളടക്കം 4000 കോടി രൂപയുടെ മൂന്നു പദ്ധതികള്‍ കേരളത്തിന്‍റെ മണ്ണില്‍ നടപ്പിലാകുന്നതില്‍ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ ‘മെയ്ഡ് ഇന്‍ കേരള’യുടെ സംഭാവന ചെറുതല്ല. പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നേരിട്ടെത്തിയതില്‍ നന്ദിയുണ്ട്. കേരളം നൽകിയ ഉദാത്ത പിന്തുണയുടെ ഉദാഹരണം കൂടിയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ പൂര്‍ത്തിയായ ഡ്രൈ ഡോക്. ഇന്ത്യയുടെ യശസ്സ് ഉയർത്താൻ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കഴിയുന്നു. ആദിത്യ മിഷനിലും ചന്ദ്രയാൻ പദ്ധതിയിലും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഭാഗമായി’’– മുഖ്യമന്ത്രി പറഞ്ഞു.

മൂന്നു പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിൽ പങ്കെടുത്തു. പുതിയ പദ്ധതിയോടെ കപ്പൽ ശാലയുടെ ശേഷി പല മടങ്ങായി വർധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘‘പുതിയ പദ്ധതികൾ വികസനത്തിന്റെ നാഴികക്കല്ലാകും. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക് യാർഡ് ആണ് കൊച്ചിയിലേത്. 10 വർഷത്തിനിടെ ഷിപ്പിങ് മേഖലയിൽ ഉണ്ടായത് വൻ കുതിച്ചുചാട്ടമാണ്. കേന്ദ്ര പരിഷ്കരണ നടപടികൾ കാരണം തുറമുഖ മേഖലയിൽ നിക്ഷേപം കൂടി. ചരക്കുകപ്പലുകൾക്ക് കാത്തുകിടക്കേണ്ട സാഹചര്യം ഒഴിവായി. തൊഴിൽ അവസരം ഉയർന്നു. ചരക്കുനീക്കത്തിന്റെ വേഗം കൂടി. പുതിയ ഡ്രൈ ഡോക് രാജ്യത്തിന്റെ അഭിമാനമാണ്. കപ്പൽ അറ്റകുറ്റപ്പണികൾക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാകും’’– പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഗൾഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴി വികസന കുതിപ്പാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.