പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി ∙ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി 11 ദിവസത്തെ പ്രത്യേക മതാചരണ പരിപാടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 22ന് ആണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. തന്റെ പോസ്റ്റിനൊപ്പം വൈകാരിക സന്ദേശവും മോദി പങ്കുവച്ചു.

‘‘ഞാൻ വികാരാധീനനാണ്. ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊന്ന് അനുഭവിക്കുന്നത്. എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയായി പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ ദൈവമാണ് തിര‍ഞ്ഞെടുത്തത്. ഈ മംഗളകർമത്തിന്റെ ഭാഗമാകുന്നതു ഭാഗ്യമാണ്. ഈ സമയത്ത് സ്വന്തം വികാരവിചാരങ്ങൾ പ്രകടിപ്പിക്കുന്നതു പ്രയാസമാണെങ്കിലും അതിനായി ശ്രമിക്കുന്നു. ഞാൻ ജനങ്ങളുടെ അനുഗ്രഹം തേടുകയാണ്’’ – രാജ്യത്തെ അഭിസംബോധന ചെയ്ത് എക്സ്‍ പ്ലാറ്റ്‌ഫോമിലെ ശബ്ദസന്ദേശത്തിൽ മോദി പറഞ്ഞു.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ചരിത്ര നിമിഷത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണെന്നു കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. ജനുവരി 22ന് പൊതുജനങ്ങൾ അയോധ്യ സന്ദർശിക്കരുതെന്നും ക്ഷണിക്കപ്പെട്ടവർ മാത്രം ചരിത്രദിനത്തിനു സാക്ഷ്യം വഹിക്കാൻ ക്ഷേത്രനഗരത്തിൽ വരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

അയോധ്യയിലേക്കുള്ള ക്ഷണം കോൺഗ്രസ് നിരസിച്ചു. പ്രതിഷ്ഠയുടെ മറവിൽ ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്നാണ് 28 കക്ഷികളുള്ള ഇന്ത്യ മുന്നണിയിലെ ഭൂരിപക്ഷ നിലപാട്.