Representative image. Photo Credit: Krishna Tedjo/istockphoto.com

തോളെല്ലുകളുടെ സന്ധികളില്‍ വേദനയ്‌ക്കും പിരിമുറുക്കത്തിനും ചലനപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന രോഗമാണ്‌ ഫ്രോസണ്‍ ഷോള്‍ഡര്‍ അഥവാ അഡെസീവ്‌ ക്യാപ്‌സുലൈറ്റിസ്‌ (adhesive capsulitis). നിത്യജീവിതത്തെ ബാധിക്കുന്ന ഈ രോഗം ദൈനംദിന പ്രവൃത്തികള്‍ പോലും ദുഷ്‌കരമാക്കാം.

നിരന്തരമായ തോള്‍വേദന, കൈപൊക്കുകയോ പുറത്തേക്ക്‌ കൈനീട്ടുകയോ ചെയ്യുമ്പോള്‍ തോന്നുന്ന പിരിമുറുക്കം, എന്തെങ്കിലും പൊക്കുമ്പോഴോ എടുത്ത്‌ കൊണ്ട്‌ പോകുമ്പോഴോ തോളുകള്‍ക്ക്‌ തോന്നുന്ന ശക്തിക്ഷയം, തോള്‍ സന്ധികള്‍ അയഞ്ഞ്‌ തൂങ്ങിപോകുന്ന പോലത്തെ തോന്നല്‍, തോളില്‍ നീര്‍ക്കെട്ട്‌, തോളില്‍ നിന്ന്‌ കേള്‍ക്കുന്ന ശബ്ദങ്ങള്‍ എന്നിവയെല്ലാം ഫ്രോസണ്‍ ഷോള്‍ഡര്‍ ലക്ഷണങ്ങളാണ്‌.

Representative Image. Photo Credit: Staras/ Istockphoto

ഇനി പറയുന്ന ഘടകങ്ങള്‍ ഫ്രോസണ്‍ ഷോള്‍ഡറിന്റെ സാധ്യത വർധിപ്പിക്കുമെന്ന്‌ ന്യൂഡല്‍ഹി സര്‍ ഗംഗാറാം ഹോസ്‌പിറ്റലിലെ ഓര്‍ത്തോപീഡിക്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ മെഡിസിന്‍ യൂണിറ്റ്‌ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. ആശിഷ്‌ ആചാര്യ എച്ച്‌ടി ലൈഫ്‌സ്റ്റൈലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

  1. പരുക്കോ, ശസ്‌ത്രക്രിയയോ മറ്റ്‌ രോഗങ്ങളോ മൂലം തോളുകള്‍ ദീര്‍ഘകാലം അനക്കാതെ വയ്‌ക്കേണ്ടി വരുന്ന അവസ്ഥ
  2. പേശികളെ എല്ലുകളുമായി ബന്ധിപ്പിക്കുന്ന ഫൈബ്രസ്‌ കോര്‍ഡുകള്‍ക്ക്‌ നീര്‍ക്കെട്ടുണ്ടാകുന്ന രോഗമായ ടെന്‍ഡിനൈറ്റിസ്‌, റൊട്ടേറ്റര്‍ കഫിനുണ്ടാകുന്ന ബര്‍സൈറ്റിസ്‌ തുടങ്ങിയവ ഫ്രോസണ്‍ ഷോള്‍ഡറിന്‌ കാരണമാകാം.
  3. തൈറോയ്‌ഡ്‌ പ്രശ്‌നങ്ങള്‍, പ്രമേഹം, പാര്‍ക്കിന്‍സണ്‍സ്‌ രോഗം തുടങ്ങിയവയും ഫ്രോസണ്‍ ഷോള്‍ഡര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.

Representative Image. Deepak Sethi / iStock Photo.com

എക്‌സ്‌റേ, എംആര്‍ഐ സ്‌കാന്‍ തുടങ്ങിയ പരിശോധനകളിലൂടെയാണ്‌ ഈ രോഗം നിര്‍ണ്ണയിക്കുക. വേദന കുറയ്‌ക്കാനും തോളുകളുടെ സാധാരണ പ്രവര്‍ത്തനം പുനസ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള ചികിത്സകളാണ്‌ ഇതിന്‌ നിര്‍ദ്ദേശിക്കപ്പെടുകയെന്ന്‌ ഡോ. ആശിഷ്‌ പറയുന്നു. ആന്റിഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍, കോര്‍ട്ടിക്കോസ്‌റ്റിറോയ്‌ഡ്‌ ഇഞ്ചക്ഷനുകള്‍, ഫിസിക്കല്‍ തെറാപ്പി, വീട്ടില്‍ തന്നെ ചെയ്യാവുന്ന വ്യായാമങ്ങള്‍, ആവശ്യമെങ്കില്‍ ശസ്‌ത്രക്രിയ എന്നിങ്ങനെ നീളുന്നു ചികിത്സാ മുറകള്‍. ഫ്രോസണ്‍ ഷോള്‍ഡറില്‍ നിന്നുള്ള രോഗമുക്തിക്ക്‌ മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടി വന്നേക്കാമെന്നും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം വിദഗ്‌ധ സഹായം തേടാന്‍ വൈകരുതെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.