സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ച അന്വേഷണസംഘം ചില സാക്ഷികളുടെ വിവരങ്ങളും മൊഴികളും രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിമിനൽ നടപടി ചട്ടപ്രകാരം നൽകിയ അപേക്ഷ അനുവദിച്ചാണ് എറണാകുളത്തെ എൻ ഐ എ കോടതിയുടെ ഉത്തരവ്. ഇതോടെ 10 സാക്ഷികളുടെ വിവരങ്ങളും ഇവർ നൽകിയ മൊഴികളും ഇൗ ഘട്ടത്തിൽ പ്രതിഭാഗത്തിനുപോലും ലഭിക്കില്ല. ഈ സാക്ഷികളുടെ വിവരങ്ങളും മൊഴികളും പുറത്തുവരുന്നത് അവരുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന എൻ ഐ എയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
സാക്ഷികൾക്ക് നിർഭയം മൊഴി നൽകാനുള്ള അവസരമുണ്ടാകണമെന്ന നിലപാട് സ്വീകരിച്ച കോടതി ഇവരുടെ വിവരങ്ങളും മൊഴികളും നീക്കിയശേഷം കേസ് രേഖകൾ രണ്ടാഴ്ചയ്ക്കകം പ്രതിഭാഗത്തിന് നൽകാനും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്ന സുരേഷ്, പി.എസ് സരിത്ത്, കെ.ടി റമീസ് തുടങ്ങി 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയത്. ഇവരിൽ മുഖ്യപ്രതിയായിരുന്ന സന്ദീപ് നായർ മാപ്പുസാക്ഷിയായി.